കാസർഗോഡ്: മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ബാർബർ പിടിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ പതിനേഴുകാരനാണ് പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് കാസർഗോഡ് ചന്ദേരയിലാണ് സംഭവം. പിതാവിനൊപ്പം ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി. മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി നിലവിളിച്ച് ബഹളം വച്ചതോടെ ആളുകൾ കൂടി. കുട്ടിയുടെ പിതാവ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടിയ ശേഷം പോലീസിൽവിവരം അറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.
അതേസമയം സംഭവത്തിന് പിന്നാലെ ബാർബർ ഷോപ്പ് അടിച്ചു തകർത്തു. കടയുടെ ബോർഡുകളും പൂട്ടുമാണ് നശിപ്പിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.